National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളെക്കുറിച്ചും ഇന്ത്യക്കാരുടെ സുരക്ഷ, തന്ത്രപരമായ കാര്യങ്ങൾ എന്നിവ സംബന്ധിച്ചും കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി ചർച്ച നടത്തി.
ഇറാനിലും ഇസ്രയേലിലും ഗൾഫ് രാജ്യങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള നടപടികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതയോഗം ചർച്ച ചെയ്തു. എന്നാൽ രക്ഷാനടപടികളെന്തെന്നു സർക്കാർ വെളിപ്പെടുത്തിയില്ല.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ചു മേഖലയിലെ രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി വിശദീകരിച്ചു. മേഖലയിലെ എല്ലാ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളുമായും അടുത്തു പ്രവർത്തിക്കുന്നു എന്നാണു മോദി പറഞ്ഞത്.
മന്ത്രിസഭാസമിതി യോഗത്തിനു ശേഷമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ മോദി ടെലിഫോണിൽ വിളിച്ചു ചർച്ച നടത്തിയത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സുരക്ഷാകാര്യ മന്ത്രിസഭാ സമിതി, മേഖലയിലെ വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സുരക്ഷയിലും സുരക്ഷയിലും ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു.
ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ വിദ്യാർഥികളുടെ പരീക്ഷകളുടെ സ്ഥിതി, വിമാനയാത്രക്കാരുടെ പ്രശ്നങ്ങൾ, ജോലികളിലും ബിസിനസുകളിലുമുള്ള പ്രവാസികളുടെ സുരക്ഷ തുടങ്ങിയവയും സാന്പത്തിക, വാണിജ്യ പ്രതിസന്ധിയും കേന്ദ്രമന്ത്രിസഭാ സമിതി അവലോകനം ചെയ്തു. ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ ആവശ്യമായതും പ്രായോഗികവുമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് മന്ത്രിസഭ നിർദേശിച്ചു.
ഇതിനിടെ, ഇറാന്റെ കൊല്ലപ്പെട്ട പരമോന്നത നേതാവ് ഖമനെയ്യുമായുള്ള ഇന്ത്യയുടെ ബന്ധം മോശമായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
2017 മുതൽ 2024 വരെ നാലു തവണ ഖമനയ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടു. നാലു തവണയും ഇറാന്റെ ഡൽഹിയിലെ എംബസി ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
National
ന്യൂഡല്‍ഹി: ആസാമില്‍ ബ്രഹ്മപുത്ര നദിക്ക് അടിയില്‍ രാജ്യത്തെ ആദ്യത്തെ 34 കിലോമീറ്റര്‍ നീളമുള്ള അണ്ടര്‍ വാട്ടര്‍ റെയില്‍ റോഡ് തുരങ്കപാത നിര്‍മാണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയാണ് 18,662 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
18,509 കോടി ചെലവിലുള്ള മൂന്ന് റെയിൽവേ മൾട്ടി ട്രാക്കിംഗ് പദ്ധതികൾക്കും 11,079 കോടി ചെലവിലുള്ള മൂന്ന് ദേശീയ പാതാ പദ്ധതികൾക്കും മന്ത്രിസഭ അംഗീകാരം നൽകി.
തുരങ്ക പദ്ധതി ആസാം, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്ക്ക് ഗണ്യമായ നേട്ടങ്ങളുണ്ടാക്കും.
National
മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ നാലു ജില്ലകളിലൂടെയുള്ള 224 കിലോമീറ്റർ റെയിൽവേ വികസന പദ്ധതിക്കും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന സാന്പത്തികകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകി. മൊത്തം 2,781 കോടി രൂപയാണു ചെലവ്.
ദേവഭൂമി ദ്വാരക (ഓഖ) - കനാലസ് റെയിൽവേ ലൈൻ ഇരട്ടിപ്പിക്കുന്നതിന് 1,457 കോടിയും ബദ്ലാപുരിനും കർജത്തിനും ഇടയിലുള്ള മൂന്നും നാലും റെയിൽവേ ലൈനുകളുടെ നിർമാണത്തിന് 1,324 കോടി രൂപയുമാണ് മന്ത്രിസഭ അംഗീകരിച്ചത്. ഏകദേശം 585 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതാണ് റെയിൽവേ ലൈനുകൾ.
കൽക്കരി, ഉപ്പ്, സിമന്റ്, കണ്ടെയ്നറുകൾ തുടങ്ങിയ ചരക്കുഗതാഗതത്തിന് പുതിയ റെയിൽ ഇരട്ടിപ്പിക്കൽ സഹായിക്കുമെന്ന് സർക്കാർ വിശദീകരിച്ചു. പ്രതിവർഷം 180 ടണ്‍ അധിക ചരക്കു ഗതാഗതത്തിന് പാത കാരണമാകും.
പരിസ്ഥിതിസൗഹൃദമായ ചരക്കുഗതാഗതത്തിലൂടെ മാത്രം മൂന്നു കോടി ലിറ്റർ എണ്ണ ഇറക്കുമതിയും 16 കോടി കിലോഗ്രാം കാർബണ്‍ ഡയോക്സൈഡും കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. 64 ലക്ഷം മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് തുല്യമാണിതെന്നും കേന്ദ്രം അവകാശപ്പെട്ടു.
പൂന മെട്രോ:9,858 കോടിക്ക് അംഗീകാരം
മഹാരാഷ്ട്രയിലെ പൂന മെട്രോ റെയിൽ പദ്ധതിയുടെ 9,857.85 കോടി രൂപയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പൂനയിലെ ഐടി ഹബ്ബുകൾ, വാണിജ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രധാന റസിഡൻഷൽ പോക്കറ്റുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന 28 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന 31.6 കിലോമീറ്റർ എലവേറ്റഡ് മെട്രോ റെയിൽ നെറ്റ്വർക്കാണു രണ്ടാം ഘട്ടത്തിലുള്ളത്.